ചാമ്പ്യൻസ് ലീഗിന് സമാന്തരമായി സൂപ്പർ ലീഗുമായി യൂറോപ്പിലെ മുൻനിര ക്ലബ്ബുകൾ
ഫുട്ബോൾ ലോകത്തെ രണ്ടു ചേരിയിലാക്കി യുവേഫ ചാമ്പ്യൻസ് ലീഗിന് പകരം പുതിയ ചാമ്പ്യൻഷിപ്പ് പ്രഖ്യാപിച്ച് ക്ലബ്ബുകൾ. റയൽ മാഡ്രിഡും ബാഴ്സിലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും അടക്കമുള്ള 12 ക്ലബ്ബുകളാണ് രാജ്യാന്തര ഭരണസമിതി ആയ ഫിഫ, യൂറോപ്യൻ സമിതിയായ യുവേഫ തുടങ്ങിയവയെ വെല്ലുവിളിച്ച് യൂറോപ്യൻ സൂപ്പർ ലീഗ് എന്ന പേരിൽ പുതിയ ചാമ്പ്യൻഷിപ്പ് പ്രഖ്യാപിച്ചത്. ടൂർണ്ണമെന്റ്കളിലെ സാമ്പത്തിക ലാഭം പങ്കുവെക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യുവേഫയുമായി നിലനിൽക്കുന്ന തർക്കങ്ങളെതുടർന്നാണ് ക്ലബ്ബുകൾ ലോക ഫുട്ബോളിനെ
പിടിച്ചുകുലുക്കുന്ന നീക്കം. കോവിഡ്മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടിയാണിതെന്ന് ക്ലബ്ബുകൾ പറഞ്ഞു. അതേസമയം തീരുമാനവുമായി മുന്നോട്ടു പോയാൽ ശക്തമായ നടപടി നേരിടേണ്ടിവരുമെന്ന് യുവേഫയും ഫിഫയും മുന്നറിയിപ്പുനൽകി. ക്ലബ്ബുകളെ ആഭ്യന്തര ലീഗുകളിൽ നിന്നും കളിക്കാരെ ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ നിന്നും വിലക്കുമെന്ന് ഉൾപ്പെടെയുള്ള താക്കീതുകളാണ് നൽകിയിരിക്കുന്നത്. യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ പ്രതിഷേധവുമായി ആരാധകരും മുൻ താരങ്ങളും രംഗത്തുവന്നു.
ഏതൊക്കെയാണ് ക്ലബ്ബുകൾ
മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ആഴ്സണൽ, ടോട്ടനം (ഇംഗ്ലണ്ട്), റയൽ മഡ്രിഡ്, ബാഴ്സിലോണ അത്ലറ്റികോ മഡ്രിഡ്,( സ്പെയിൻ ), യുവന്റസ്, എസി മിലാൻ, ഇന്റർ മിലാൻ (ഇറ്റലി)
12 ക്ലബ്ബുകളാണ് നിലവിൽ സൂപ്പർ ലീഗിൽ ചേർന്നത്. 3 ക്ലബ്ബുകൾ കൂടി ഉടൻ ചേരും. ജർമ്മൻ ക്ലബ്ബുകൾ ആയ ബയൺ മ്യൂണിക്, ബൊറൂസിയ ഡോർട്ട്മുണ്ട്, ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി എന്നിവയാണ് വിട്ടുനിൽക്കുന്ന പ്രമുഖ ക്ലബ്ബുകൾ.
കടപ്പാട് : മലയാള മനോരമ
👍
ReplyDelete